Wednesday, December 27, 2006

പിഴച്ചവള്‍


രാജമല്ലി തണലിലിരുന്ന്‌ ചിത്രകാരന്‍ വരക്കാന്‍ തുടങ്ങി...
ലോകചാരുതയിലേറ്റവും ഉന്നതിയിലെന്തോ അതായിരുന്നു മനസില്‍...
സങ്കല്‍പങ്ങളും നിറവും സമന്വയിച്ചൊഴുകി...

നിഷ്കളങ്കത മുഖമായി...
നിര്‍വികാരികത മുടിയും...
നിസംഗമാം സ്തനവും സ്വാര്‍ഥമാം നിതംബവും..

കാപട്യം കാതു കുത്തി...
ആത്മപ്രശംസ മാല ചാര്‍ത്തി...
ചതി അരഞ്ഞാണമായി ചുറ്റിപിണഞ്ഞു...
ഹിംസ കൊലുസായി കിലുങ്ങി...

സ്വപ്നങ്ങള്‍ കണ്ണുകളിലൊതുക്കേണ്ടി വന്നു...
ചുണ്ടില്‍ കാമവും കപോലങ്ങളില്‍ വിരഹവുമൊളിപ്പിച്ചു...
നെറ്റിയില്‍ പ്രണയസിന്ദൂരം ചാര്‍ത്തി...

നൊമ്പരം താലിചരടായുലഞ്ഞു..
പരിഭവം വളപ്പൊട്ടുകളായി വേദനിപ്പിച്ചു...
കാതില്‍ വ്യഥ ആഴ്‌ന്നിറങ്ങി...

ആഢ്യത്വവും തന്മയീഭാവവും പരോപകാരവും
മനുഷ്യത്വവും സഹാനുഭൂതിയും..
കലക്കി അവിടവിടായി...തളിച്ചു...
ആര്‍ത്തിയും ആസക്തിയും
പൊക്കിള്‍ചുഴിയിലൊളിപ്പിച്ചു...

ചിത്രം പൂര്‍ത്തിയായി...
മാറിനിന്നു വീക്ഷിച്ച ചിത്രകാരന്റെതൊണ്ടയിടറി...
ചുണ്ടുകള്‍ വിറച്ചു....
ചിത്രം അയാള്‍ക്ക്‌ നേരെ കൈ നീട്ടി....ചോദിച്ചു.
പണം...
ചിത്രകാരന്‍ ബോധശൂന്യനായി.

28 comments:

ഗിരീഷ്‌ എ എസ്‌ said...

അറിയാതെ വന്നു പോകുന്ന പിഴവുകളാണ്‌ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്‌...
അഗ്നിയിലൂടെ നടക്കാന്‍ ശ്രമിക്കുമ്പോഴും...
കാറ്റിനൊത്ത്‌ പറക്കാന്‍ ശ്രമിക്കുമ്പോഴും
ഇനിയൊരു തിരിച്ചുവരവില്ലെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കാലം നല്‍കാറുണ്ട്‌...
എന്നാല്‍ തിരക്കിനിടയില്‍ വിസ്മരിക്കപ്പെടേണ്ടത്‌ ഓര്‍മ്മിക്കുകയും..ഓര്‍മ്മിക്കേണ്ടത്‌ വിസ്മരിക്കുകയും ചെയ്യുന്ന മനുഷ്യന്‍..ഒക്കെ വെറുതെയാവുമെന്ന്‌ പറഞ്ഞ്‌ ആര്‍ത്ത്‌ ചിരിക്കാറാണ്‌ പതിവ്‌...
പക്ഷേ...
പിന്നീട്‌ തിരിച്ചുവരാനാവാത്ത വിധം കടപുഴകുമ്പോള്‍ കുമ്പസാരക്കൂടു തേടി നടക്കാന്‍ പോലും അവന്‍ അശക്തനാകും....
പ്രതീക്ഷ പാളം തെറ്റിച്ച ഒരാളുടെ ജീവിതത്തിലൂടെ ഒരെത്തിനോട്ടം...

കുറുമാന്‍ said...

നന്നായിരിക്കുന്നു (അതു പറയാന്‍ ഞാന്‍ ആര്?)

ദാ അടക്ക എന്റെ വക

അതുല്യ said...

കുറുമാനേ... നാണ്യവിളകളും, എണ്ണക്കുരുവിനും ഒക്കെനു ഇപ്പോ എന്താ വില? തേങ്ങേം അടക്കേം കുരുമുളകും ... എന്താ കഥ ത്‌..

(ദ്രൗപതീ, വേശ്യകള്‍ക്ക്‌ വസന്തകാലം ല്ലേ? )

സുല്‍ |Sul said...

ഇഷ്ടപ്പെട്ടു.

ഓടോ : കുറുമാന്റെ അടക്കയെറിഞ്ഞാല്‍ വെള്ളം വരുമൊ ബിയര്‍ വരുമൊ?

-സുല്‍

ഓന്ത് said...

നന്നായിട്ടുണ്ട്‌...
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ കോറിയിട്ട തന്തു. എന്റെ ചിത്രകാരന്‍ രാജകുമാരിയുടെ ചിത്രം വരക്കുന്നു. ജീവനിറ്റുന്ന ചിത്രത്തിന്റെ ചുണ്ടുകള്‍ക്ക്‌ നിറമെഴുതുന്ന ചിത്രകാരനിലെ രതിയുണരുന്നതും മിധ്യാഭ്രമങ്ങളിലൂടെ സഞ്ചരിക്കുന്നതും... പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ കുറേ ഭ്രാന്തുകള്‍. ഞാന്‍ രാജേഷ്‌. വര്‍ഷാവസാന കണക്കെടുപ്പുകള്‍ക്കിടയിലാണെന്നതിനാല്‍ എന്റെ ബ്ലോഗ്‌ ബൂലോഗം കാണാന്‍ കുറച്ചു സമയം എടുക്കും.

സു | Su said...

വളരെ നന്നായിട്ടുണ്ട്. :)

സാരംഗി said...

വളരെ മനോഹരമായ വരികള്‍!
ലോകചാരുതയിലേറ്റവും മനോഹരമായതു വരച്ചുകഴിയുമ്പോള്‍ ചിത്രകാരനു തന്നെ അങ്ങനെ തോന്നിയെങ്കില്‍ അതേറ്റവും പെര്‍ഫെക്റ്റ്‌ ആയിരുന്നിരിക്കണം. 'വാസവദത്ത'യുടെയെങ്ങാനുമാണോ എന്തോ?

കണ്ണൂരാന്‍ - KANNURAN said...

ചിത്രം പൂര്‍ത്തിയായി...
മാറിനിന്നു വീക്ഷിച്ച ചിത്രകാരന്റെതൊണ്ടയിടറി...
ചുണ്ടുകള്‍ വിറച്ചു....
ചിത്രം അയാള്‍ക്ക്‌ നേരെ കൈ നീട്ടി....ചോദിച്ചു.
പണം...
ചിത്രകാരന്‍ ബോധശൂന്യനായി.

ഉള്‍‍ക്കാഴ്ച നഷ്ടപ്പെട്ട ഇന്നിന്റെ നേര്‍ക്കാഴ്ചയായി ഈ കവിത..

Abdu said...

വിവരിക്കാനാവാത്ത ഒരു മനോഹാരിതയുണ്ട് ഈ കവിതകളില്‍ മുഴുവനും,


പ്രമേയങ്ങളിലെ ഈ വൈവിധ്യവും ജാഗ്രതയും നിലനിര്‍ത്തുക

ഗിരീഷ്‌ എ എസ്‌ said...

‌അതുല്ല്യക്കുട്ടി പറഞ്ഞത്‌ സത്യാന്നാ എനിക്കും ഇപ്പോള്‍ തോന്നുന്നത്‌...
കുറുമാന്‍ നല്ല ഏറുകാരനാണെന്നു തോന്നുന്നു ല്ലേ...സുല്ലേ...
ഉണ്ണി...
ആരും എഴുതിപോകുന്ന ആത്മദുഖം തന്നെയാണ്‌....ഇത്‌...
ചിന്തിച്ചതും എഴുതിയതുമാണെന്നറിഞ്ഞപ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നി ട്ടോ....
വാസവദത്തയുടെ പടമാണോയെന്ന്‌ സത്യത്തില്‍
എനിക്കും അറിയില്ലാട്ടോ...സാരംഗി....(ഒരു പക്ഷേ ആയിരിക്കാം...ല്ലേ...)
കണ്ണൂരാന്‍ പറഞ്ഞതാ 100 ശതമാനം സത്യം...
കാരണം ഇന്നിന്റെ നേര്‍കാഴ്ച തന്നെയാണീ വരികള്‍...
ഇടങ്ങള്‍ക്കും...
സൂവേച്ചിക്കും...നവനും...കുറുമാനും അഭിപ്രായങ്ങള്‍ക്ക്‌ നന്ദി........

Sona said...

ദ്രൌപതിയുടെ കവിതകളെല്ലാം ഞാന്‍ ഒത്തിരി പ്രാവശ്യം വായിക്കാറുണ്ട്.എനിക്കൊരുപാ‍ട് ഇഷ്ടമാണ്.നല്ല ഭാഷ.നല്ല അവതരണം.ഒരോ രചനയും ഒന്നിനൊന്നു മെച്ചം..

നിമിഷങ്ങള്‍ക്കകം,ഒടുങ്ങിതീരുവാനാണ് പോവുന്നതെന്നറിയാതെ..അഗ്നിയുടെ ആകര്‍ഷണത്തിലേക്ക് പറന്നണയുന്ന ഈയാം പാറ്റകളെ പോലെയാണ്,പലപ്പോഴും , തിരിച്ചു വരവില്ല എന്നറിഞിട്ടും,ഓര്‍മിക്കേണ്ടതു വിസ്മരിച്ച്, തെറ്റിലേക്ക് നീങ്ങുന്ന മനുഷ്യന്റെ അവസ്ഥ.അതുപോലെ തന്നെ ആര്‍ത്തിയും,ആസക്തിയും എവിടെ കൊണ്ടു ഒളിപ്പിച്ചാലും,വരേണ്ട സമയത്തു അതു പുറത്തു വന്നിരിക്കും..തിന്മയെ നന്മ ജയിക്കുന്ന ഒരു കാലം വരുമെന്ന് നമുക്ക് പ്രദീക്ഷിക്കാം അല്ലെ ദ്രൌപതി..

chithrakaran ചിത്രകാരന്‍ said...

"നിസംഗമാം സ്തനവും സ്വാര്‍ഥമാം നിതംബവും.." ഇതെന്താ സാധനം ? ദ്രൌപതിയുടെ ചിത്രകാരന്‍ ധിം.. തരികിട തോം..!! പൈങ്കിളി കവിതയും, പൈങ്കിളി ചിത്രകാരനും ! സോറി ... ദ്രൌപതി.. ഇതൊരു സ്വപ്നാടനം പോലെ തോന്നുന്നു. തീര്‍ച്ചയായും മോഡല്‍ ഈ വിധം ചിന്തിക്കാറുണ്ട്‌. ചിത്രകാരന്‍ ചിന്തിച്ചാല്‍ ചിത്രമോ, ചിത്രകാരനോ ഉണ്ടാകില്ല. കുറച്ചു വിയര്‍പ്പുമാത്രം.....

chithrakaran ചിത്രകാരന്‍ said...

"ചിത്രം പൂര്‍ത്തിയായി...
മാറിനിന്നു വീക്ഷിച്ച ചിത്രകാരന്റെതൊണ്ടയിടറി...
ചുണ്ടുകള്‍ വിറച്ചു....
ചിത്രം അയാള്‍ക്ക്‌ നേരെ കൈ നീട്ടി....ചോദിച്ചു.
പണം...
ചിത്രകാരന്‍ ബോധശൂന്യനായി."

കണ്ണൂരാനെ ,
അവസാന ഭാഗം ഇങ്ങനെ വായിക്കാം. ബോധം തെളിഞ്ഞപ്പോള്‍ ചിത്രകാരന്‍ ചുറ്റും നോക്കി.. ശരീരമാകെ ഒരു നീറ്റല്‍.....

വിഷ്ണു പ്രസാദ് said...

കവിത നന്ന്. പക്ഷേ ആശയപരമായ ചില പ്രശ്നങ്ങള്‍ ആരും കാണാതെ പോയതെന്തേ?
സ്വന്തം തന്ത ഭോഗിച്ചാലും(അതാവാമോ എന്തോ)പണം ചോദിക്കുന്നവളാണ് വേശ്യകള്‍ എന്നൊരു സാമാന്യവല്‍ക്കരണം ഈ കവിതയില്‍ ഇല്ലേ?വേശ്യകളുടെ ചിത്രം പോലും ഇതില്‍ പെടുമെന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്.
രണ്ടാമത്തേത് സ്രഷ്ടാവ് തന്നെ സൃഷ്ടിയെ ഭോഗവാസനയോടെ നോക്കുന്ന ഒരു കാഴ്ച്ചയാണ്.
അത് നന്നായെന്ന് പറയാമോ?അതിലു കഷ്ടമായത് പണം ചോദിച്ചപ്പോള്‍ ചിത്രകാരന്‍ ബോധശൂന്യനായി എന്ന പ്രയോഗമാണ്. വായിച്ചുവരുമ്പോള്‍ ഒരു തോന്നല്‍,മകളെ ഭോഗിക്കുന്ന അച്ഛന്റെ പക്ഷത്തല്ലേ
കവി ഇരിക്കുന്നതെന്ന്.
ആദ്യം വായിച്ചപ്പോഴേ ഇതെഴുതണമെന്ന് കരുതിയതാണ്. അന്ന് എഴുതിയില്ല.
ബൂലോകത്തെ ചിത്രകാരന്റെ കമന്റ് കണ്ടപ്പോള്‍
എഴുതാമെന്ന് കരുതി

ഗിരീഷ്‌ എ എസ്‌ said...

വിഷ്ണുപ്രസാദിനോട്‌ മാത്രം ഒരു വാക്ക്‌....
ലോകത്തിലെ ഏറ്റവും മനോഹരമായി ചിത്രം വരക്കാനാണ്‌ ചിത്രകാരന്‍ ആഗ്രഹിച്ചത്‌...അയാള്‍ തന്റെ സങ്കല്‍പങ്ങള്‍ മുഴുവന്‍ ഉള്‍കൊണ്ട്‌ ചിത്രം വരക്കുകയും ചെയ്തു...എന്നാല്‍ വരച്ച്‌ വന്നപ്പോള്‍ അത്‌ ലോകത്തിലെ ഏറ്റവും വികൃതമായ ചിത്രമായി പോയി...(സ്ത്രീ എന്നത്‌ ദൈവത്തിന്റെ ശ്രേഷ്ഠമായ സൃഷ്ടിയാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍...വേദനകളില്‍ അവള്‍ക്കെന്നും കരയാന്‍ മാത്രമെ അര്‍ഹതയുള്ളു...ആണ്‍കുട്ടികളാണെങ്കില്‍ മദ്യത്തിന്റെയും മറ്റ്‌ ലഹരിയുടെയും സഹായത്താല്‍ ക്ഷണിക നേരമെങ്കിലും ദു:ഖം മറക്കും..എന്നാല്‍ സ്ത്രീയോ...അവള്‍ക്ക്‌ കരയാന്‍ മാത്രമാണ്‌ വിധി....പക്ഷേ ഒരു പെണ്‍കുട്ടിയെ വേശ്യയാക്കുന്നത്‌ ചിലപ്പോള്‍ നിമിത്തങ്ങളാവാം..അല്ലെങ്കില്‍ കരുതിക്കൂട്ടിയാവാം...പക്ഷേ മാംസം വില്‍ക്കുന്നതിനേക്കാള്‍ നല്ലത്‌ മരണമാണെന്നാണ്‌ എന്റെ പക്ഷം.)
ഇന്നത്തെ സമൂഹത്തില്‍ സ്വന്തം പിതാവിനെ പോലും ഭയക്കണ്ട അവസ്ഥയാണെന്ന്‌ എന്റെ ഒരു കൂട്ടുകാരിയുടെ അനുഭവത്തില്‍ നിന്നും എനിക്ക്‌ ബോധ്യപ്പെട്ടതാണ്‌...(അതാണ്‌ സീസണ്‍ എന്ന കവിത)...ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുമ്പോള്‍ പോലും എല്ലാമറിയുന്ന ഒരാണ്‍കുട്ടിഅവളെ സംരക്ഷിക്കാനോ...ജീവിതത്തിലേക്ക്‌ കൂട്ടാനോ തയ്യാറുകുമോ...(ആണ്‍വര്‍ഗത്തെ അടച്ചാക്ഷേപിക്കുകയല്ലാ..ട്ടോ..)..
ഇല്ല...ഒരിക്കലുമില്ല...
സൃഷ്ടികര്‍ത്താവ്‌ അല്‍ഭുതപ്പെട്ടു...താന്‍ ഒരുപാട്‌ സ്വപ്നം കണ്ട്‌ പിറവി നല്‍കിയ സ്വന്തം മകള്‍ (ചിത്രം) പിതാവിനെ പോലും വകവെക്കാതെ....മാംസം വില്‍ക്കുന്നവളായി...മാറിയത്‌ അയാള്‍ക്ക്‌ വിശ്വസിക്കാനാവുന്നില്ല...ഒരു നിമിഷം അത്‌ തന്റെ സൃഷ്ടികര്‍ത്താവാണെന്ന്‌ പോലും അവള്‍ മറന്നുപോകുന്ന അവസ്ഥ...
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംഭവിക്കുന്ന ഒന്നായി ഇത്‌ മാറി..എന്ന വ്യസനമാണ്‌ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്‌...
അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.....

chithrakaran ചിത്രകാരന്‍ said...

ദ്രൌപതി, മറ്റുള്ളവരുടെ മനസ്സിലെ നീറ്റല്‍ പോലും നമ്മുടേതാണെന്ന തിരിച്ചറിവില്‍ നിന്നാണല്ലോ ദ്രൌപതിയുടെ കവിതയിലെ ഓരോ അക്ഷരവും രൂപപ്പെട്ടിരിക്കുന്നത്‌ ( എന്നാണ്‌ ചിത്രകാരന്‍ മനസിലാക്കുന്നത്‌). യഥാര്‍ത്ഥത്തില്‍ കലാകാരിയുടെയും സാഹിത്യകാരിയുടെയും സമൂഹത്തോടുള്ള ധര്‍മ്മവും അതുതന്നെയാണ്‌. ഇന്നത്തെ സമൂഹം അത്തരം ഒരു ജീവിയെ പുഛിക്കുമെന്നതിനാലും, ഒരു മന്ദാകിനിയാകാന്മാത്രം നിസ്വാര്‍തയല്ലാത്തതിനാലും നാം സുരക്ഷിതമായ ബൂലോകത്തു വന്ന് മനുഷ്യത്വത്തിന്റെ ദീന രോദനം കവിതകളായും ചിന്തകളായും സ്വതന്ത്ര ആകാശത്തിലേക്ക്‌ പറത്തിവിടുകയാണ്‌.
അതില്‍ ദയവായി ലിംഗവ്യത്യാസം കാണാതിരിക്കുക. പറയാതിരിക്കുക. കാരണം സ്ത്രീരൂപത്തിലാണ്‌ നന്മ (ദൈവം)ഏറ്റവും സാന്ദ്രതയോടെ കുടികൊള്ളുന്നതെന്ന് ചിത്രകാരന്‍ അടിയുറച്ചു വിശ്വസിക്കുന്നു. നന്മമാത്രമായി ഒരു സ്ത്രീക്കും നിലനില്‍ക്കാനാകില്ലെന്നും ചിത്രകാരന്‍ മനസിലാക്കുന്നു. കുറച്ചു തിന്മയുടെ കൂട്ടില്ലെങ്കില്‍ ദൈവത്തിനുപോലും ശബ്ദിക്കാനാകില്ല. തെറ്റിദ്ധരിക്കരുത്‌... ഇതൊക്കെ ചിത്രകാരന്റെ ചിന്തകളിലെ ഗണിതങ്ങളാണ്‌. (വ്യക്തിഗത ചുരുക്കെഴുത്തുകള്‍ !!)
നന്മ എങ്ങിനെയെങ്കിലും ജയിച്ചെമതിയാവു എന്ന നിര്‍ബന്ധ ബുദ്ധികാരണം ചിത്രകാരന്‍ നല്ല നഷ്ടം സഹിക്കുന്നുണ്ട്‌. പക്ഷെ ഒരു നിര്‍വാണ(?) സുഖമുണ്ട്‌... (സക്ഷാത്കാരസുഖം).

ബിന്ദു said...

നന്നായിട്ടുണ്ട് ഈ കവിത. ആ പടം എനിക്ക് വലിയ ഇഷ്ടമായി. കണ്ണോളം കണ്ണുനീര്‍...

ഗുപ്തന്‍സ് said...

ബിംബകല്‍പ്പനകള്‍ കൊണ്ട് വ്യത്യസ്ഥമായ, സ്ര്‌ഷ്‌ടിയുടെ ഈറ്റുനോവ് തൊട്ടറിഞ സ്ര്‌ഷ്ടി... മുണ്ടൂര്‍ ക്ര്‌ഷ്ണങ്കുട്ടിയുടെ ഒരു രചനയില്‍ ,കഥാപാത്രം കഥയില്‍നിന്ന് എഴുന്നേറ്റുവന്ന് ഇതുപോലെ കഥാകാരനോട് ചോദിയ്ക്കുന്ന ഒരു സൂചനയുണ്ട്...

... ആടുത്തു വന്നതില്‍ അവതരണത്തില്‍ മികച്ചതായി തോന്നി.

..വിഷ്ണുമാഷ് കുറച്ച് കാടുകയറിപ്പോയില്ലെ എന്ന് തോന്നുന്നു.

ഗുപ്തന്‍സ് said...

വരമൊഴിയ്ക്കു പകരം “മൊഴി“ ഉപയോഗിച്ചത് കൊണ്ടാണെന്നു തോന്നുന്നു ലിപിയ്ക്ക് ഒരു വീക്കം വന്നപോലെ......

വേണു venu said...

പണം...
ചിത്രകാരന്‍ ബോധശൂന്യനായി.
ഈ അന്ത്യ തലം വായിച്ചാസ്വദിച്ചിരുന്നു ഞാനും, ഒരു ചോദ്യ ചിഹ്നം എന്‍റെ മനസ്സിലും വീശിയിരുന്നു. വിഷ്നുജിയുടെ കമന്‍റു കണ്ടപ്പ്പോള്‍ എന്‍റെ ചോദ്യ ചിഹ്നം കാടു കയറിയില്ലെന്നു തോന്നിയതു കൊണ്ടു തന്നെ ഞാനും അതിനടിയില്‍ ഒപ്പു വയ്ക്കുന്നു.

Khadar Cpy said...

വിധവ താലി അറുക്കില്ലെ???....

sandoz said...

എന്താ സംഭവം.. ആ ആര്‍ക്കറിയാം[എനിക്കൊന്നും മനസ്സിലായില്ലാ]

chithrakaran ചിത്രകാരന്‍ said...

happy new year Draupathi !!!

chithrakaran ചിത്രകാരന്‍ said...

സ്ത്രീകള്‍ എല്ലാവരും ഇയ്യാമ്പാറ്റകളെപ്പോലല്ല. ധാരാളം പുരുഷന്മാരും ഇയ്യാമ്പാറ്റകളെപ്പോലെ സ്വയം നശിക്കാറുണ്ട്‌. പരിതസ്ഥിതിയും, ലോകപരിചയവും തന്നെയാണ്‌ പ്പ്രാധാന ഘടകങ്ങള്‍. സംസ്കാരത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളനുസരിച്ച്‌ സമൂഹം അനുഭവിക്കേണ്ടിവരുന്ന ഭവിഷ്വത്തുകള്‍.... അതായിരിക്കും ശരി. ഏതു ഭവിഷ്വത്തും ശാരീരികമായി ദുര്‍ബലരായ മനുക്ഷ്യരെയാണ്‌ പെട്ടെന്നു ബാധിക്കുക.
ഇങ്ങനെ ദുഖിച്ചിരിക്കാതെ ... അടുത്ത കവിത എഴുതു.. പുതുവര്‍ഷമല്ലേ....!!! പ്രതീക്ഷകള്‍ ഉദിച്ചുയരുന്നത്‌ കാണുന്നില്ലെ ?

ഗിരീഷ്‌ എ എസ്‌ said...

വേണുവേട്ടാ...അഭിപ്രായത്തിന്‌ നന്ദി..വിമര്‍ശനത്തിനും...കൊച്ചുഗുപ്തന്റെ അഭിപ്രായത്തിനും നന്ദി....പിന്നെ ചിത്രകാരനാണ്‌ ഇപ്പോഴെന്റെ പ്രചോദനം...പ്രാത്സാഹനവും...കുറ്റപ്പെടുത്തലും എല്ലാം ചിത്രകാരനോടുള്ള നന്ദി വര്‍ധിപ്പിക്കുകയാണ്‌

chithrakaran ചിത്രകാരന്‍ said...

ദ്രൌപതി,ഈ ബൂലോകത്തുനിന്നും നല്ലൊരു നന്ദി കിട്ടിയതില്‍ സന്തോഷമുണ്ട്‌ .... പക്ഷെ, കവിതക്കു കവിതതന്നെ വേണം ...!! കവിയുടെ ഹൃദയസ്പന്ദനങ്ങള്‍ അക്ഷരങ്ങളുടെ ആവൃത്തികളിലൂടെ സ്പന്ദിക്കുന്നത്‌ തുടരട്ടെ !!
വിഷ്ണുപ്രസാദിന്റെയും, ദ്രൌപതിയുടെയും കവിതവായിച്ച്‌ ചിത്രകാരന്‍ കവിത 'പറയുന്നുണ്ടോ' എന്നൊരു ശങ്ക !

chithrakaran ചിത്രകാരന്‍ said...

wer r u ????

സജീവ് കടവനാട് said...

കവിത നന്നായിട്ടുണ്ട്.ചിത്രകാരന് തന്റെ സൃഷ്ടിയെ ഭോഗിച്ചോ ഇല്ലയോ എന്നുള്ളതൊക്കെ കവിയുടെ ഭാവനയാണ്. അതിനുള്ള സ്വാതന്ത്ര്യം കവിക്കു തന്നെ. എങ്കിലും ചില പൊരുത്തക്കേടുകള്.
ലോകചാരുതയിലേറ്റവും ഉന്നതിയിലെന്തോ അതായിരുന്നു മനസില്...
വെറുമൊരു പെണ്ണോ ലോകചാരുതയിലേറ്റവും ഉന്നതിയില്! ഹെന്റമ്മോ!അവിശ്വസനീയം.
പിന്നെയോ ലോകത്തുള്ള നിഷ്കളങ്കത മുഴുവന് ചാലിച്ചെടുത്ത് ചിത്രകാരന് അവള്ക്കൊരു മുഖം സൃഷ്ടിച്ചു. നിഷ്കളങ്കതയുടെ കാതുകുത്ത് കാപട്യം കൊണ്ടായിരുന്നു, കാതു നിറയെ വ്യഥയും. ആത്മപ്രശംസ, ഹിംസ,ചതി എല്ലാം അവളുടെ ആഭരണങ്ങള്.നെറ്റിയില് പ്രണയസിന്ദൂരം ചാര്ത്തിയ അവള് കാമവും വിരഹവും സ്വപ്നങ്ങളും ആര്ത്തിയും ഒളിപ്പിച്ചു.വേദനയും വിരഹവും കാമവും സ്വപ്നങ്ങളും ഉള്ള ഒരാള്ക്ക് അതു മറച്ചുവച്ച് ആത്മപ്രശംസ, ഹിംസ,ചതി ഇത്യാദി ആഭരണങ്ങളെടുത്ത് അണിയുവാനൊക്കുമോ? ചിത്ര്കാ‍രന് മനുഷ്യത്വവും സഹാനുഭൂതിയും ഈ ചിത്രത്തിലെവിടെ ഉള്ക്കൊള്ളിക്കും.
ഞാനടക്കമുള്ള സ്ത്രീകള് ഇയ്യാംപാറ്റകളെ പോലെ തന്നെയാണ്...പ്രലോഭനങ്ങളില് വീണ് പിടയുമ്പോഴും...സ്വന്തം സ്വത്വം തന്നെ നഷ്ടപ്പെടുമ്പോഴും..അവളുടെ വിധി
എന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു ട്ടോ......
ഇത്യാദി അശുഭ ചിന്തകളൊക്കെ എന്തിനാ വെറുതെ.
അടിച്ചമര്‍ത്തപ്പെടുകയും പീടിപ്പിക്കപ്പെടുന്നതും സ്ത്രീകള്‍ മാത്രമെന്നത് തെറ്റിദ്ദാര‍ണയാണ്. ഇന്ന് ഏര്റ്റവും കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത് നമ്മുടെ പ്രകൃതിയാണ്. “സൌര മണ്ടലപെരുവഴിയിലൂടെ
സന്താന പാപത്തിന്‍ വിഴുപ്പുകെട്ടുമായ്“ പോകുന്ന ഭൂമി എന്നു ഒ എന്‍ വി ഭാഷ്യം
ഇനിയും കവിത എഴുതുക, നന്നായി എഴുതുക. കൂടെ ഞങ്ങളുണ്ട്. വയനക്കാ‍ര്‍. ബൂലോക ക്ലബിലെ കശപിശയൊന്നും കാര്യമാക്കേണ്ടതില്ല.