Wednesday, November 14, 2007

സ്ത്രീ

ഭ്രൂണഹത്യയില്‍ നിന്ന്‌
തലനാരിഴക്കൊരു
രക്ഷപ്പെടല്‍...
ദിവസങ്ങള്‍
ഗര്‍ഭപാത്രത്തില്‍
ചൂഴ്‌ന്നിറങ്ങിയതിന്റെ
തെളിവ്‌...

ബാല്യത്തിന്റെ
നനവ്‌
മിഴികളിലവശേഷിപ്പിച്ചത്‌
സ്നേഹത്തിന്റെ
തളിരിലകള്‍..
മുടി വളരുന്നത്‌
മാത്രം ദര്‍പ്പണം
തിരിച്ചറിയിച്ചു...

ഋതുമതിയായി
കളിക്കൂട്ടുകാരെ പറഞ്ഞയച്ചു...
തൊടിയിലെ ശൂന്യതയില്‍
മണ്ണപ്പം
മഴയില്‍ പൊടിഞ്ഞു...
സ്വപ്നങ്ങളുടെ
സഞ്ചാരപഥങ്ങള്‍ തേടി
രക്തം തലങ്ങും വിലങ്ങും പാഞ്ഞു...

യൗവനത്തിന്റെ തുടിപ്പ്‌
ആദ്യരാത്രിയുടെ നോവിനൊപ്പം
ഇഴകളര്‍ന്ന്‌ പോയി...
രാത്രിയുടെ
മുറിവടയാളങ്ങള്‍
പുതിയ പിറവിയുടെ
സീല്‍ക്കാരങ്ങളായി
പത്തിമടക്കി...

അമ്മയെന്ന വിളിയില്‍
ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി...

Saturday, November 10, 2007

നിദ്ര

ബോധം
ശാന്തതക്ക്‌
വഴിമാറുന്നതുകൊണ്ടാവാം...
ഉറക്കം ഒരു ഹരമാണ്‌...

പകല്‍
സൂര്യവെട്ടത്തിന്റെ
അകമ്പടിയില്‍
മിഴികൂമ്പിനില്‍ക്കുന്നവര്‍ക്ക്‌
രാത്രിശയ്യ
അരോചകമാവാം..

ചലനാത്മകമായ
രക്തം
ശരീരത്തിന്‌
പുറത്തേക്ക്‌ വരാന്‍ കൊതിക്കുന്നത്‌...
സ്വപ്നങ്ങളുമായി
പടവെട്ടി
മുറിഞ്ഞിട്ടാവാം...

നിനക്ക്‌
കൂട്ടിരിക്കാന്‍
മോഹങ്ങളില്ലാത്ത
നിദ്രയെ ഞാന്‍ അയക്കുന്നു...
തണല്‍തേടിയുള്ള
യാത്രകളില്‍
തോറ്റടിയുന്ന
ചിന്തകളുടെ പഴുപ്പില്‍
നഷ്ടമായതാണത്‌...

കൊഴിയുന്ന ദിവസങ്ങളുടെ
ആത്മാവിനുള്ളില്‍
ഉറങ്ങിതീര്‍ത്ത
സമയമായിരുന്നധികവും...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...