Wednesday, January 20, 2010

കലണ്ടര്‍

ഓര്‍മ്മകളെ
അകലേക്ക്‌ പറത്തിയിടാനാണ്‌
കലണ്ടറുകള്‍ താനേ മറിയുന്നത്‌.
സ്വപ്‌നങ്ങളെ കുത്തിനിറക്കാമെന്ന
പ്രത്യാശയിലാണ്‌
പുതിയവ ചോദിക്കാതെ
കടന്നുവരുന്നത്‌.
ചെളിപുരണ്ട കിനാവായി
നിലം പതിക്കുമെന്ന
വിശ്വാസത്തിലാണ്‌
ചുമരുകള്‍ അവയെ സ്വീകരിക്കുന്നത്‌.
മറവികള്‍ക്ക്‌ വഴിമാറുമെന്ന
ഉറപ്പിലാണ്‌
സ്വപ്‌നങ്ങള്‍ അവയെ താങ്ങിനിര്‍ത്തുന്നത്‌.

പന്ത്രണ്ട്‌ മാസങ്ങള്‍ മാത്രം
കാത്തുവെക്കാമെന്ന തീര്‍ച്ചയിലാണ്‌
നിന്റെ ഹൃദയത്തില്‍
ഞാന്‍ കടലാസായി അമര്‍ന്നത്‌.
ലളിതമായ ഉത്തരം കണ്ടെത്താനുള്ള
സമവാക്യമാണ്‌ അവധിദിനങ്ങളെന്ന്‌
നിന്നോട്‌ മന്ത്രിച്ചത്‌.

പക്ഷേ,
അകന്നുപോകുന്ന
ഒരൊറ്റ സൂര്യനാളം മതി
പകലിനെ വികൃതമാക്കാന്‍...
കത്തിജ്വലിക്കുന്ന വെയിലിന്റെ ചൂട്‌ മതി
വെളിച്ചത്തെ ദീപ്‌തമാക്കി
എന്നോട്‌ പക പോക്കാന്‍...

കലണ്ടര്‍,
ഒരറിവും
കിനാവുകളെ തച്ചുടക്കുന്ന
ആവര്‍ത്തനവുമാണ്‌...