Sunday, May 25, 2008

പ്രണയചിത്രം

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികളാണ്‌
പ്രണയത്തിണ്റ്റെ വറുതിയിലും
പിടിച്ചുനില്‍ക്കുന്നത്‌...

മനസ്‌ കൂട്ടിക്കലര്‍ത്തി
ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍
അറുതിയില്ലാത്ത വികാരമൂര്‍ഛകള്‍
മരങ്ങളായോ നക്ഷത്രങ്ങളായോ
തെളിഞ്ഞുവരും...

അതിനിടയില്‍
കൈകോര്‍ത്തോ
ചുണ്ടുകള്‍ മുട്ടിച്ചോ
ശയ്യക്ക്‌ മുമ്പുള്ള
തീ സ്വരുക്കൂട്ടുന്നവരുണ്ടാകും...

പാതി മങ്ങിയ പുഴയോ
വിളറിയ സൂര്യാസ്തമയമോ
അവ്യക്തമായ മലകളോ
നിറക്കൂട്ടുകള്‍ മോഹിച്ച്‌
വിതുമ്പുന്നുണ്ടാകും...

ഇണപക്ഷികള്‍
ഇലകളില്ലാ ശിഖരത്തില്‍
മുഖത്തോട്‌ നോക്കിയിരിക്കുന്നത്‌...
ചുവപ്പോ കറുപ്പോ കൂട്ടിക്കലര്‍ത്തി
അവയവങ്ങള്‍ക്ക്‌ തുടിപ്പ്‌ കൂട്ടിയത്‌..
ഓലമേഞ്ഞ വീടും പക്ഷിക്കൂടും
അനിവാര്യതയായികോറിയിട്ടത്
മുറിവുകളുടെ മുഖം മറക്കാനാകും...

പക്ഷേ
കാട്ടുമറയില്‍ വേഴ്ച നടത്തുന്ന
പത്തിയുള്ള നാഗങ്ങള്‍
മാത്രം മതി
ഒരു ചിത്രം വിരൂപമാവാന്‍...

Tuesday, May 06, 2008

സായന്തനം

തളം കെട്ടി നില്‍ക്കുന്ന രക്തം
ഭൂമിക്കലങ്കാരമാണെന്ന്‌
കടല്‍ കരയോട്‌ പറഞ്ഞു...
ചോരപുഴകളില്‍
നീന്തികുളിക്കാനായിരുന്നെങ്കിലെന്ന്‌
ആകാശം ആത്മഗതം പൊഴിച്ചു...

നന്ദി..
കാഴ്ചയുടെ കനല്‍വഴി
മറയ്ക്കുന്നതിന്‌...
മഴുവിന്റെ ആദ്യചുംബനത്തില്‍ തന്നെ
ചിരിച്ചുകൊണ്ട്‌
മരം പറഞ്ഞു...

നക്ഷത്രങ്ങള്‍
മഴവില്ലിനോട്‌ മന്ത്രിച്ചു...
ക്ഷണികമെങ്കിലും
പുനര്‍ജനിക്കാമെന്ന പ്രതീക്ഷയോടെ
മരിക്കുന്നതാണ്‌ നല്ലതെന്ന്‌...
ഇരുട്ടിന്റെ മറവിലെ
നഗ്നതയുടെ കൂട്ടിയിണക്കലുകള്‍ കണ്ട്‌
അതിന്‌ മടുത്തിട്ടാവാം...

മേഘങ്ങള്‍
സ്വാതന്ത്ര്യം തേടിയുള്ള യാത്രയിലാണ്‌
കാറ്റിനെ തടയാനുമാവില്ല...
അവശേഷിച്ചതെല്ലാം തച്ചുടക്കാന്‍
ഇരമ്പലായി
പേമാരിയും വരുന്നുണ്ട്‌...

നീയെവിടെയാണ്‌...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...