Thursday, April 02, 2009

തിരഞ്ഞെടുപ്പ്‌

ജാലകത്തിനപ്പുറത്തെ
കൊടികളുടെ നിറമാണ്‌
ഇപ്പോഴെന്റെ സ്വപ്‌നങ്ങള്‍ക്ക്‌...
ചാകാന്‍ മടിക്കുന്ന ഓര്‍മ്മകള്‍ക്കിപ്പോള്‍
മുദ്രാവാക്യങ്ങളുടെ
ചുവയാണ്‌...

വിഡ്ഡിയാകാനൊരുങ്ങി
നില്‍ക്കുകയാണെന്നോര്‍ത്താവാം
ഇന്നലെയവള്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്‌...
പഴയകാല
വാഗ്‌ദാനലംഘനത്തിന്റെ
വിളര്‍ച്ചയുണ്ടായിരുന്നു അവളുടെ പുഞ്ചിരിക്ക്‌...
തവിട്ടുനിറമുള്ള മുഖഛായയില്‍ നിന്ന്‌
അവിശ്വസനീയതയുടെ
മൂടുപടമഴിഞ്ഞു ചിതറിയത്‌
ഒരിക്കല്‍ കൂടി കണ്ടില്ലെന്ന്‌ നടിച്ചു...

ജയിച്ചാലും തോറ്റാലും
മഴ പെയ്‌തുമാഞ്ഞു പോയ
ചുമരെഴുത്തുകളിലൊന്നായി തീര്‍ന്ന
എന്റെ മോഹങ്ങളില്‍
ആരവങ്ങളിലേക്ക്‌
ആഴ്‌ന്നിറങ്ങാനിരിക്കുന്ന
അവള്‍ക്കിനി നല്‍കാനുള്ളത്‌
നിറമല്ല,
നിരാശകള്‍ മാത്രം...