Friday, June 29, 2007

ഫെമിനിസം


ഉറുമ്പരിച്ചു തുടങ്ങിയ ജീവിതം...
നിദ്രയെ ഈച്ചകള്‍ വേട്ടയാടിപിടിക്കുന്നു...
ജഢമായി തുടങ്ങിയെന്ന
തിരിച്ചറിവിലേക്ക്‌
സ്ത്രൈണതയുടെ മടക്കയാത്ര...

ഫെമിനിസ്റ്റാകണമെന്ന മോഹം
മുളയിലെ നുള്ളി...
മരമില്ലാതെങ്ങനെ തണലുണ്ടാകുമെന്ന്‌
സ്വയമുരുക്കിയെടുത്ത ചോദ്യത്തിന്‌ മുമ്പില്‍ തോറ്റപ്പോള്‍...

കിടപ്പുമുറിയിലെ നിസ്വനങ്ങള്‍
സ്വവര്‍ഗരതിക്കാരിയുടെ ചുംബനത്തോടൊപ്പം
മകരപെയ്ത്തായി
ഇരമ്പിയകത്തപ്പോള്‍
പഴമയിലേക്ക്‌ തന്നെ തിരിച്ചുനടന്നു...

പിന്നീടെന്നോ...
ഹൃദയമെടുത്ത്‌ പുറത്തിട്ട്‌
ഫ്രീസറിലെ തണുപ്പിലൊളിപ്പിച്ചു...
മിടിക്കാന്‍ മറന്നുതുടങ്ങിയപ്പോള്‍
ഐസുകഷണങ്ങള്‍ക്കിടയിലേക്ക്‌ പൂഴ്ത്തി...
ശരീരം സൂക്ഷിക്കരുതെന്ന്‌ മോഹങ്ങള്‍
പറഞ്ഞ രാത്രിയിലാണ്‌
ഹൃദയം കാക്കണമെന്ന പ്രതിജ്ഞയെടുത്തത്‌...

അവള്‍....
പതിവ്രതയാണോയെന്ന
ചോദ്യത്തിന്‌ മുന്നിലെ ഏക പരാജിത
അപരാജിതയായ ഒരുവളുടെ
കരകരുത്താല്‍
ഉഴുതുമറിക്കപ്പെട്ടവള്‍...