Tuesday, August 05, 2008

മരണത്തിന്റെ മുഖഛായ

ഓര്‍മ്മയില്‍ നിന്ന്‌
എനിക്ക്‌ നീയെന്നാല്‍
പിറകോട്ട്‌ സഞ്ചരിക്കുന്ന
മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു.
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍
പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം.

ദ്രവിച്ച സ്വപ്‌നങ്ങളുടെ കറുത്തഛായയില്‍
മുഖം നോക്കി നില്‍ക്കുമ്പോഴും
വീഴൊനൊരുങ്ങി നില്‍ക്കുന്ന
അര്‍ബുദശിഖരത്തില്‍
തൂങ്ങിയാടുമ്പോഴും
കണ്ണില്‍ നിന്നത്‌
മായ്‌ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌...

സാന്നിധ്യമില്ലാതെ
സാമീപ്യമില്ലാതെ
സാഹചര്യങ്ങളില്ലാതെയടുത്ത്‌
അകലേണ്ടിവരുമ്പോഴും
പരിഭവത്തിന്റെ കറുത്തപുകയില്‍
മോഹങ്ങള്‍ ശ്വാസത്തിനായി
പിടയുന്നുണ്ട്‌...

ഒരുപാട്‌ മുഖങ്ങളിലൊന്ന്‌ മാത്രം
കട്ടെടുത്തിട്ടും
ഒരുപാട്‌ മനസിലൊന്ന്‌ മാത്രം
നേടിയിട്ടും
അദൃശ്യമായെത്തി നോക്കി
കുത്തിനോവിച്ച്‌
മണ്ണിലടിയുന്ന മൗനത്തിന്റെ
ഇരുണ്ട തടവറയിലെനിക്കിനിയഭയം..

മറവിയിലേക്ക്‌
വേനല്‍
വെറുക്കുന്ന ജലത്തെ
ശിശിരത്തിന്റെ
മടിയിലുപേക്ഷിച്ച്‌ പോയ
കാലത്തോടൊരു വാക്ക്‌.
വര്‍ഷവുമായി വരുമുമ്പെ
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനേക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്ന്‌ വീണ്‌
മരിക്കുകയാണ്‌...

പഴിക്കില്ല ഞാന്‍...
വിധിയുടെ കരംഗ്രഹിച്ച്‌
തണുത്തുറഞ്ഞ്‌
മറയുകയെന്നാല്‍
ഭാഗ്യമെന്നാണര്‍ത്ഥം...