Thursday, July 17, 2008

കാമുകി

ജനിച്ചത്‌ മുതല്‍ ഒപ്പമുണ്ട്‌...
അപൂര്‍വ ഛായക്കൂട്ടുകള്‍
അണിയുകയും അഴിക്കുകയും
ചെയ്യുന്ന കാമുകി...

എനിക്ക്‌ മുന്നെ ജനിച്ച്‌
വളര്‍ന്ന്‌
മരിച്ച്‌
പുനര്‍ജനിച്ച്‌
വിധിയുടെയും നിയോഗത്തിന്റെയും
തടവറ തീര്‍ക്കുന്നവള്‍...

നിദ്രയുടെ ആലസ്യത്തില്‍ നിന്ന്‌
വിളിച്ചുണര്‍ത്തിയപ്പോള്‍
'പ്രഭ'യെന്ന്‌ പേരിട്ടു...
ഉണര്‍വിന്റെ ഉച്ചസ്ഥായിലെപ്പോഴോ
'ഉഷ'യെന്ന്‌ മാറ്റി വിളിച്ചു...
നിലവിളക്കിന്റെ ചാരുതയില്‍
'സന്ധ്യ'യെന്ന്‌ തിരുത്തി...
ഇരുട്ടിന്റെ മുരള്‍ച്ചയേകി
വിറയാര്‍ന്നപാദങ്ങളുമായി
രതിയുടെ രസം പകര്‍ന്നവള്‍
'രജനി'യായി...

അറിയാം...
ഒഴുക്കിനൊത്ത്‌ നീങ്ങുന്ന
കര്‍ക്കിടകവഞ്ചിയില്‍
കരഞ്ഞ മിഴികളുമായി അവളുണ്ടാകും...
'സ്മൃതി'യുടെ കരം ഗ്രഹിച്ച
എന്റെ ചടങ്ങുകള്‍ക്ക്‌
സാക്ഷിയാവാന്‍...