Wednesday, February 13, 2008

നഗ്നപ്രണയം...

കഫേകളിലെ
ശൂന്യതകളില്‍...
തിയ്യറ്ററുകളിലെ
ഇരുട്ടിന്റെ നഗ്നതയില്‍...
പാര്‍ക്കിലെ ശപിക്കപ്പെട്ട
മരണത്തണലുകളില്‍...
കടലോരത്തെ
ഒഴിഞ്ഞ മണല്‍തിട്ടയില്‍...
തീവണ്ടികൂപ്പയിലെ
ഇളക്കങ്ങളില്‍
നീ ശാന്തി തേടുന്നു...

പറത്തിവിട്ട സ്വപ്നങ്ങള്‍
ചുണ്ടിന്റെ ചൂടേറ്റ്‌ കരിഞ്ഞുവോ...
കവിള്‍ത്തടത്തിലൂടെ ഊര്‍ത്തിറങ്ങിയ
ഉപ്പുവെള്ളത്തില്‍
ഓര്‍മ്മയുടെ നൗക മറിഞ്ഞുവോ...
മാംസത്തിന്റെ
കരിഞ്ഞ ഗന്ധം
രതിയുടെ തണുപ്പിലൊടുങ്ങിയോ...

അറിയില്ല...

നിയന്ത്രണം വിട്ട പട്ടത്തിന്റെ
പിന്നാലെ പായുന്ന
ബാല്യമാണിന്നും നീ...
നക്ഷത്രങ്ങള്‍ക്ക്‌
വാശി പിടിച്ച കൗമാരമാണ്‌ നീ...
വരണ്ട തൊണ്ടയുമായി നിന്ന
യൗവനമാണ്‌ നീ...

ചുളിഞ്ഞ ദേഹവും
വിറയാര്‍ന്ന പാദവുമായി
വാര്‍ദ്ധക്യവും കടന്ന്‌
നീ നടന്നുപോവുന്നത്‌
പ്രതീക്ഷയെന്ന
കുരുക്കിലേക്കോ...

Saturday, February 02, 2008

മുറിവുകള്‍ക്കുമുണ്ട്‌ അതിന്റെതായ ന്യായങ്ങള്‍....

അവള്‍
എന്റെ ഭ്രമാത്മകതയിലേക്ക്‌
ഓര്‍മ്മകളാല്‍ കോറിയിടാന്‍
എന്തു ബാക്കിവെച്ചു...?

പറിച്ചെറിയാന്‍
പാകത്തിനൊരു സൗഹൃദമോ
നൊന്തുതീരാനൊരു
പ്രണയനൈരാശ്യമോ
വേട്ടയാടാനൊരു വേര്‍പാടോ...

അറിയില്ല...

മുറിഞ്ഞ ആത്മാവില്‍ നിന്നൊലിച്ചിറങ്ങുന്ന
രക്തത്തില്‍
ഛിന്നഭിന്നമായ മുഖമുണ്ട്‌...
മിന്നിമായുന്ന ഭാവങ്ങളില്‍
സാന്ത്വനത്തിന്റെ നിഴലുകളുണ്ട്‌...
നനഞ്ഞ കണ്‍പീലിയില്‍
മഴത്തുള്ളികള്‍ കാവലിരിക്കുന്നുണ്ട്‌...

എന്തിനാവും...

ജിബ്രാനും നെരൂദയും
ഡയറികുറിപ്പുകളില്‍
ഇടക്കിടെ
മരിച്ചതും ജനിച്ചതുമെന്തിന്‌...
പണയപ്പെടുത്തിയ
മയില്‍പീലി തിരിച്ചെടുത്ത്‌
പ്രേതത്തിന്റെ മുടിയില്‍ തിരുകിയതെന്തിന്‌...
തിളക്കമില്ലാതായ തൂവലുകള്‍
നെറ്റിയില്‍ ശീര്‍ഷകങ്ങളാക്കിയതെന്തിന്‌...

സ്വയം നോവാനോ...

അവളെനിക്കറിവാണ്‌...
ഞാന്‍ പിറകിലാണെന്ന സൂചന ബാക്കിയാക്കാന്‍...
പരാജയത്തിന്റെ തലോടലറിയാന്‍...
വിരഹത്തിന്റെ മുന്‍വിധികളറിയാന്‍...

ഇന്ദ്രിയങ്ങള്‍
നിശ്ചലമാവുന്ന കാലമാവാം
ആത്മബന്ധത്തിന്റെ നേരറിയാന്‍
നാം തിരഞ്ഞെടുക്കേണ്ടത്‌...
ആത്മാവുകള്‍ തര്‍ക്കിച്ച്‌ തോല്‍ക്കുന്നത്‌ കാണാതിരിക്കാന്‍...
നിന്റെ രണ്ടു മിഴികളും ഞാനടര്‍ത്തുന്നു...