Wednesday, September 24, 2008

അകന്നുപോകുന്ന മൗനത്തിന്‌...

ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
ചുംബനമഴയില്‍ കുളിച്ച്‌ ഞാന്‍
ചുണ്ടിന്റെ ചൂടിലുണങ്ങി കരിഞ്ഞ്‌
നിന്റെ ഓര്‍മ്മ തന്‍ കടകണ്ണിലെ
പീലികളെണ്ണുമ്പോള്‍...
പ്രണയശാഖകള്‍ ഇളകിയടര്‍ന്നെന്റെ
ഹൃദയഭിത്തിയില്‍ മുറിവുകള്‍ തീര്‍ക്കുന്നു...

വന്നൊരു സന്ധ്യയില്‍
ഉമ്മറത്തന്തിതിരിയായി...
അരികിലിരുന്നെന്റെ കാതില്‍
നാമമന്ത്രമായി...
തുളസിത്തറയിലെ ചിരാതിലെരിഞ്ഞെന്റെ
മനസിലൊരു മായാത്ത മൗനമുയരുന്നു...
കരിന്തിരി കത്തിയൊരോട്ടുവിളക്കിലെന്‍
കണ്ണുനീരൊഴുക്കുന്നു...
ആളുന്നൊരഗ്നിയില്‍ നിന്‍ രൂപവും
ഭാവവുമെന്റെ സ്വപ്‌നവും
ഇണകളായി പിടയുന്നു...

രാവേറെയായിയരുകിലൊരു
മായാത്ത ഗന്ധമായി
തണുത്തുറഞ്ഞയെന്‍ മോഹങ്ങളിലൊരു
നനുത്ത തപസ്‌പര്‍ശമായി...
ചാരാത്ത ജാലകവാതിലിനരുകിലായി
ചന്ദ്രബിംബം വന്നെത്തി നോക്കുന്നു...
തൊടിയിലെ ഇരുട്ടിനുള്ളിലൊരു
നിശാഗന്ധി വിരിയുന്നു...
അരണ്ടവെളിച്ചത്തിലാദ്യമായി
നിന്നെയെന്‍ ഹൃദയത്തിലടക്കുമ്പോള്‍
ഇടറിയ ഗദ്‌ഗധമായി
വഴിതെറ്റി വന്നൊരു കാറ്റടര്‍ത്തുന്നു..

വിഭാതഭൂമിയുടെ വിളര്‍ത്ത മുഖത്ത്‌
വിരഹത്തിന്റെ തീ പടര്‍ത്തി
നിന്റെ ചിതയെരിയുമ്പോള്‍...
നഷ്‌ടങ്ങളുടെ വിറകുകൂനയില്‍
മറവിയുടെ പൂ വിരിയുന്നു...
അര്‍ധവിരാമമിട്ടന്നാദ്യമായി
നിന്റെ തണുത്ത നെറ്റിയില്‍
അന്ത്യാലിംഗനം ചൊരിയുമ്പോള്‍...
മഞ്ഞിനും മഴക്കുമപ്പുറത്തേക്ക്‌
ജലധാരയായി ഒഴുകിയകലുന്നതെന്‍
ജീവനോ...
നിന്‍ സ്‌മൃതിയോ...

ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...