Friday, August 14, 2009

ഭാവങ്ങള്‍

പട്ടം
സൃഷ്‌ടിക്കുമ്പോഴും
പരിപാലിക്കുമ്പോഴും
പറത്തിവിടുമ്പോഴും
അറിയില്ലായിരുന്നു
നൂലറ്റ്‌
ദിശതെറ്റി
കീറിപറിഞ്ഞ്‌
മരകൊമ്പിലോ
കടലിലോ, തെരുവിലോ
ജീവനറ്റുനില്‍ക്കുമെന്ന്‌.

റീത്ത്‌
ആരെയോ കാത്ത്‌
വശ്യസുഗന്ധവുമായി
വഴിയരുകില്‍ നില്‍ക്കുന്നുണ്ട്‌.
പകലെന്നോ രാത്രിയെന്നോ
ഇല്ലാതെ യാത്ര പോവാന്‍.
വാടാതെ കൊഴിയാതെ
മണ്ണിലലിയാനാണ്‌ വിധിയെന്ന്‌
ആര്‍ക്കറിയാം.

പമ്പരം
സ്വപ്‌നങ്ങള്‍
ശരീരം മുഴുവനായി ചുറ്റിവരിയും.
ബന്ധനങ്ങളില്‍ നിന്ന്‌ സ്വതന്ത്രയായി
കൂര്‍ത്ത മുനയുള്ള
മനസ്‌ മണ്ണിനോടമര്‍ത്തും.
പുളഞ്ഞ്‌
വിറയാര്‍ന്ന്‌
ഹൃദയം മുറിച്ച്‌ നിശബ്‌ദമാകും.