Saturday, December 22, 2007

ചെരുപ്പ്‌

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...
നനയാന്‍ മടിക്കുന്ന
തുകലായി
ജലരേഖകളെ ഭയന്ന്‌
പര്യവസാനം തേടുമ്പോഴാവും...
മുന്നിലെ നദി
മഴയായി എന്നില്‍ പെയ്തിറങ്ങുക...

ആര്‍ത്തിയോടെ വീക്ഷിച്ച്‌
വഴിയരുകില്‍
മൂര്‍ച്ചയുള്ള
ആയുധങ്ങളുമായി
എന്റെ അവയവങ്ങളുടെ തകര്‍ച്ച കാണാന്‍
കൊതിക്കുന്നവരുണ്ട്‌...
ആഴ്‌ന്നിറങ്ങുന്ന സൂചിമുനകള്‍
തളര്‍ന്നുവീഴുമ്പോഴാവും...
അവരുടെ
തടവറയുടെ ഭേദനം
സാധ്യമാവുക...

ഉപയോഗശേഷം
വലിച്ചെറിയപ്പെടുമ്പോഴും
സ്വതന്ത്രയാവാനാവാത്ത
ജാതകമാണെന്റേത്‌...
മരണത്തിന്റെ നാഴികമണി
മുഴങ്ങുമ്പോഴും
ആരുടെയോ തോളില്‍..
ദുര്‍ഗന്ധമുള്ള പുതപ്പിനുള്ളില്‍...
പുതിയ വിപണനകേന്ദ്രത്തിന്റെ
പടവുകള്‍
കയറുകയാവും...
ഞാന്‍...

Wednesday, December 05, 2007

മഴവില്ല്‌

നിറങ്ങള്‍കൊണ്ടൊരു
കളി
പ്രകൃതിക്കൊരു രസമാണ്‌..
കണ്ണുചിമ്മുമ്പോഴേക്കും
മാഞ്ഞുപോകുന്നതിനാല്‍
തോല്‍ക്കുന്നതാരാണെന്ന
അജ്ഞത ബാക്കിയാക്കിയാവും
വിരാമം..

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

തടവറ ഭേദിച്ച്‌ പായുന്ന ചിന്തകളെ
വെളുത്ത കടലാസിലേക്ക്‌
കമഴ്ത്തിയിടുമ്പോള്‍
അത്‌
അതിര്‍ത്തിലംഘിച്ച്‌ പായാന്‍
കൊതിക്കുന്നതെന്തിനാവും...
മഷിയിലൊതുങ്ങാന്‍
മടിക്കുന്നൊരു മനസുണ്ടതിനെന്ന്‌
ആരും
തിരിച്ചറിയാത്തതെന്താവും...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...