Friday, April 18, 2008

ശിഷ്ടം

തീര്‍ന്നു..നീ നല്‍കിയ വസന്തം...
ഇനി ശിശിരകാലത്തിന്‍
യവനികയുണരും...
അരങ്ങുണരും...
വീണു ചിതറുമീ കരിയിലയിലെന്‍
പാദമമരുമ്പോള്‍
വിറയാര്‍ന്ന ശബ്ദമായി
മാത്രമോര്‍മ്മയില്‍ നീ നിറയും...
മത്സരയിനമാം
ജീവിതനാടകം
പതിയെ പടിയിറക്കുമ്പോള്‍
അണിയറയിലൊതുങ്ങി
ചമയങ്ങളില്ലാതെ
തടവറയിലാകുമെന്‍ ചിന്തകള്‍...
മധ്യാഹ്നവേളയില്‍
മദ്യമൊഴുകുന്ന സിരയുമായി
വര്‍ഷകാലത്തിനായി
കാതോര്‍ക്കുമന്നെന്‍ കര്‍ണ്ണങ്ങള്‍

ചിതലരിച്ചു തുടങ്ങിയ
പുസ്തകതാളിലെ
മയില്‍പീലിയുടെ ശവകൂടീരത്തില്‍ നിന്ന്‌
ഇനിയെന്നാണ്‌
നീ പുനര്‍ജനിക്കുക...?
ചോദ്യങ്ങള്‍ മൗനത്തിന്റെ
മുള്‍മുന പേറി
കൊലമരത്തിലേക്കാനയിക്കുമ്പോള്‍...
നീ തിരിച്ചറിയുക...

ദ്രവിച്ചു പോയോര്‍മ്മകള്‍
മുറ്റത്തെ കുടമുല്ല പോലും മരിച്ചുപോയി...
പറയാന്‍ മറന്നൊരീ കഥയും
ശൂന്യമാം വേദിയും
സദസ്സായി നീയും
അഭിനയിക്കാനറിയാത്ത
ഞാനും ബാക്കി...

Thursday, April 10, 2008

ശയനമുറി

കട്ടില്‍
നമ്മെ ഊട്ടിയുറപ്പിക്കുന്ന ദ്വീപ്‌
നിസ്വനങ്ങളുടെ
നദി
നിതാന്തസ്നേഹത്തിന്‍
മരുഭൂമി
മോഹസാമ്രാജ്യത്തിലെ
കടല്‍
രതിയുടെ
കാറ്റ്‌
പിരിയാതെ ഇണക്കി ചേര്‍ത്ത
രാത്രിയുടെ സാക്ഷി...

കിടക്ക
നഗ്നതയുടെ ഊട്ടുപുര
നിശ്വാസങ്ങള്‍ വീണുടഞ്ഞ
പച്ചനിലം
ഞരമ്പുകളുടെ തിരോധാനവും
മാംസത്തിന്റെ കിതപ്പും
വീണുടഞ്ഞു ചിതറിപ്പോയ
ഭൂമിക...

തലയണ
മുടിയുടെ മണവും
ശിരോഭാരവും
ഇടറിയ ഗദ്ഗധങ്ങളും
ഇണകളുടെ ഇടര്‍ച്ചകളാണ്‌...
മുഴുത്ത മാറിടങ്ങള്‍ പോലെ
സുഖവും സുഷുപ്തിയും നല്‍കും
ഓരോ ഒട്ടലും....

പുതപ്പ്‌
സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു
കാമത്തിന്റെ കനല്‍...

ജാലകം
അഴികള്‍ക്കപ്പുറം
സ്വപ്നങ്ങളുടെ ആഴി...
പരന്ന പാടം
ചുവന്ന മേഘങ്ങള്‍...
മനസിന്റെ ചിത്രപണി ചെയ്ത
കവാടം കാണും പോലൊരു
അന്ധാളിപ്പ്‌ ബാക്കിയാവുന്നു...
നിന്റെ കൃഷ്ണമണിയില്‍...
തൃഷ്ണയില്‍
തെളിഞ്ഞ വസന്തത്തിന്റെ വെളിച്ചം
കനല്‍ക്കട്ടയാവുന്നു...
ചുണ്ടുകള്‍ കൂട്ടിക്കെട്ടിയ
അസുലഭതയില്‍
അസ്തമയത്തിന്റെ ജനലഴികളില്‍
ഇനി നോവിന്റെ മറ...

വാതില്‍
സുരക്ഷയുടെ അകകാമ്പ്‌..
നിശബ്ദതക്കും തേങ്ങലുകള്‍ക്കും
ഒളിത്താവളം..
തുറക്കാനും അടക്കാനും
മാത്രമായി ചില ജന്മങ്ങള്‍...
കൊഴുത്ത ഇരുട്ടിന്റെ
ഗദ്ഗധങ്ങളില്‍...
രഹസ്യങ്ങളുടെ തടവറയാകുന്ന
വെറുമൊരു പലക.

Sunday, April 06, 2008

പ്രണയികളുടെ ശ്മശാനം

കൃഷ്ണേ..
നിന്റെ മുറിവില്‍ നിന്ന്‌
എന്നിലേക്ക്‌ പകര്‍ന്ന രോഗബീജമോ പ്രണയം...
തളര്‍ന്ന മുഖവും
ചുവന്ന കണ്ണുകളും
എന്നെ വിവര്‍ണനാക്കുകയാണ്‌...
പൊഴിഞ്ഞുതീരാനൊരുങ്ങുന്ന
വാര്‍മുടിയില്‍
ഇത്തിള്‍ കണ്ണിയായി പടര്‍ന്നുകയറുകയാണ്‌..
നീ തന്ന വിരഹം...
സര്‍പ്പവിഷമായി വന്ന്‌
നീലമാംസമായി നിന്ന്‌
ഇലഞ്ഞിപലകയില്‍ കോര്‍ത്ത
ജീവന്റെ നേര്‍ത്ത മിടിപ്പായി
പെയ്തുതോരുകയാണീ
സ്നേഹത്തിന്‍ തനുത്ത പേമാരി...
മഞ്ഞപ്പായി വന്നു നിന്ന
മിന്നല്‍ സാന്നിധ്യമെവിടെയെന്ന്‌
ശബ്ദഘോഷങ്ങളുടെ
നിരര്‍ത്ഥകത പുലമ്പുന്നുണ്ട്‌...
അര്‍ത്ഥശൂന്യതയുടെ തവിട്ട്‌ ചിരാതില്‍
എണ്ണയില്ലാതെ തിരിയെരിയുന്നുണ്ട്‌..
മഴയുടെ നൗക മിഴികളില്‍ മറിഞ്ഞു തുളുമ്പുന്നുണ്ട്‌...

കുടിച്ചിറക്കിയ ചവര്‍പ്പില്‍
ഞാനൊളിപ്പിച്ച മധുരമറിഞ്ഞുവോ നീ..
തളര്‍ന്ന മിഴികളിലൂറിയ കണ്ണുനീര്‍
തുടക്കുമ്പോള്‍ തിരിച്ചറിഞ്ഞിരുന്നോ
കൊരുത്ത ചൂണ്ടയുടെ വേദന..
നിന്റെ മരണം എന്റെ മൃതി കൂടിയായിരുന്നു...
നഷ്ടങ്ങളുടെ വിളര്‍ത്ത കണ്ഠങ്ങളില്‍
വെള്ളലോഹം പടര്‍ത്തി
നിന്നെ തിരഞ്ഞ്‌ ഒടുവീലീ ഞാനും...

തിരയുകയാണിന്ന്‌...
ആത്മാക്കള്‍ക്ക്‌ രൂപമില്ലെന്നോ...
നിന്റെ തണുത്ത വിരല്‍തുമ്പെവിടെ..
മുറിച്ച ചുണ്ടുകളെവിടെ...
അഴിഞ്ഞുവീണ മുടിക്കെട്ടെവിടെ...
ശൂന്യതയുടെ തടാകത്തില്‍ നാം കണ്ട
പ്രണയത്തിന്റെ സീല്‍ക്കാരമെവിടെ...
സ്മരണകള്‍ ബാക്കിയാക്കിയ ഈ മണ്ണില്‍
ഇനിയെത്ര പനിനീര്‍പ്പൂക്കളെ
ആര്‍ക്കൊക്കെ ബലികൊടുക്കേണ്ടി വരും...