Monday, October 29, 2007

റെസ്റ്റ്‌ ഇന്‍ പീസ്‌

ചന്ദനമരങ്ങള്‍ക്കിടയില്‍
ഉറങ്ങി മടുത്തില്ലേ നിനക്ക്‌...
സ്വപ്നങ്ങള്‍ മണ്ണിലമര്‍ന്നു
ഹൃദയം പങ്കിട്ടെടുത്തു
എന്നിട്ടും
നിന്റെ അസ്ഥികളില്‍
ഇനിയുമെന്തിനീ ആത്മാര്‍ത്ഥത...

നിനക്ക്‌
ചിറക്‌ നല്‍കാന്‍ മറന്നതില്‍
ദൈവം ദുഖിക്കുന്നുണ്ട്‌...
തടഞ്ഞുനിര്‍ത്താനാവാത്ത മരങ്ങള്‍
വിതുമ്പുന്നുണ്ട്‌...
എന്നിട്ടും
നിന്നില്‍ നിന്നടര്‍ന്ന രക്തം
ഭൂമി
എത്രവേഗം കുടിച്ചുതീര്‍ത്തു...

ഒക്ടോബര്‍ 30
തോരാന്‍ മറന്നുപോയ
മിഴികളുമായി
ഒരു വിലാപയാത്ര...
മണ്ണിലമര്‍ന്ന
വെളുത്ത മാംസങ്ങളില്‍
ഒരുപിടി സ്വപ്നങ്ങള്‍ വാരിയിട്ട പകല്‍...

നിതംബം കാട്ടിതരാത്ത മുടി
ചുണ്ടിന്‌ മുകളില്‍
ഈശ്വരന്‍ തൊട്ട മറുക്‌...
വിഷാദമില്ലാത്ത
മിഴികള്‍..
സൂര്യനൊളിച്ച ചുണ്ടുകള്‍..
പക്ഷേ..
ചിത്രശലഭത്തിന്റെ
ആയുസേയുണ്ടായിരുന്നുള്ളു നിനക്ക്‌...

ജന്മദിനത്തിന്‌ വന്നിരുന്നു...
മെഴുകുതിരികള്‍
നിന്റെ ദേഹത്തേക്ക്‌ ഒഴുകിപടരുന്നുണ്ടായിരുന്നു...
ഉറക്കമുണര്‍ന്നിരിക്കുന്ന
മഞ്ഞുതുള്ളികളുമായി
പനിനീര്‍പ്പൂക്കള്‍
നിനക്ക്‌ കൂട്ടിരിക്കുന്നുണ്ടായിരുന്നു...

പഴയജാലകവും
കുന്നിന്‍ചെരുവിലെ സ്വര്‍ഗവും
കാറ്റാടിമരവും
നിന്നെ ചോദിക്കാറുണ്ട്‌...
നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

മൃത്യുവിന്റെ കരം പിടിക്കുംമുമ്പ്‌
അവയൊന്നുമെന്തേ നിന്റെ മുന്നില്‍ വന്നില്ല...