Saturday, March 22, 2008

യാത്ര പറയും മുമ്പെ...

ഓര്‍മ്മകളുടെ
സീമന്തരേഖയില്‍
നീ തൊട്ട രക്തം...
ഉണങ്ങിപിടിച്ചപ്പോള്‍
തുടച്ചുമാറ്റേണ്ടി വന്നു....

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

മോതിരവിരലില്‍
നീ ചുറ്റിവരിഞ്ഞിട്ട സ്നേഹം
നൊമ്പരപ്പെടുത്തിയപ്പോള്‍
പിഴുതെറിയേണ്ടി വന്നു...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...

ഒഴുകാന്‍ മറന്ന ജലരേഖകളുടെ
ഒടുവിലത്തെ അധ്യായവും
മറിച്ചുനോക്കുമ്പോള്‍...
മണലിനടിയില്‍
ആണ്ടുപോയ
ശംഖായി...
നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി...
എനിക്ക്‌
പിന്‍വാങ്ങേണ്ടി വരുന്നു...

Thursday, March 13, 2008

മാര്‍ച്ച്‌ നിന്നോട്‌...

ദുഖത്തിന്റെ പുസ്തകത്തില്‍
രക്തം കൊണ്ട്‌ കവിത കോറുമ്പോള്‍
എത്ര വാക്കുകളെ
എനിക്ക്‌ തിരിച്ചുപിടിക്കേണ്ടി വരും...

കൂടണഞ്ഞ
പാതി തളര്‍ന്ന
മരിച്ച, പേ പിടിച്ച അക്ഷരങ്ങളെ
ഒരേ പ്രതലത്തില്‍ എങ്ങനെ നിരത്താനാവും...

കാലിനടിയില്‍പ്പെട്ട്‌ ശ്വാസം മുട്ടിമരിച്ച
പ്രണയമെന്ന വാക്കിന്‌
ആര്‍ക്ക്‌ പുനര്‍ജന്മം നല്‍കാനാവും...

കാലം തെറ്റിയെത്തിയ കണിക്കൊന്നയും
വിരുന്നെത്തിയ ഗുല്‍മോഹറും
കൊഴിഞ്ഞു തീര്‍ന്നാലും
സൗഹൃദമെന്ന ഭാഷയെ ആര്‌ നിര്‍വചിക്കും...

ഇരുണ്ട മുറിക്കുള്ളില്‍
വീണുടഞ്ഞേക്കാവുന്ന
സാഹോദര്യമെന്ന വാക്കിനെ
എങ്ങനെ വിശ്വസിക്കാനാവും...

ജാലകങ്ങള്‍ക്കപ്പുറത്തെ ശൂന്യത
മൂത്രപ്പുരയില്‍ കുറിച്ചിട്ട തോന്നിവാസങ്ങള്‍...
ഇവ കൊണ്ടെങ്ങനെ വരികള്‍ തീര്‍ക്കും...

മേല്‍ക്കൂരകളില്‍
ചുവരുകളില്‍
തെളിവിനായി കുറിച്ചിട്ട പേരുകള്‍ കൊണ്ട്‌
എങ്ങനെ പ്രാസമൊപ്പിക്കും...

ബന്ധനമറ്റ്‌ ചിതറിപ്പോയ
ദ്രവിച്ച പുസ്തകതാളിലെ
അവശേഷിക്കുന്ന ആംഗലേയ പദങ്ങള്‍ കൊണ്ട്‌
എങ്ങനെ അലങ്കാരങ്ങള്‍ പണിയും...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്‌...
നീ...ക്ഷമിക്കുക