Wednesday, December 27, 2006

പിഴച്ചവള്‍


രാജമല്ലി തണലിലിരുന്ന്‌ ചിത്രകാരന്‍ വരക്കാന്‍ തുടങ്ങി...
ലോകചാരുതയിലേറ്റവും ഉന്നതിയിലെന്തോ അതായിരുന്നു മനസില്‍...
സങ്കല്‍പങ്ങളും നിറവും സമന്വയിച്ചൊഴുകി...

നിഷ്കളങ്കത മുഖമായി...
നിര്‍വികാരികത മുടിയും...
നിസംഗമാം സ്തനവും സ്വാര്‍ഥമാം നിതംബവും..

കാപട്യം കാതു കുത്തി...
ആത്മപ്രശംസ മാല ചാര്‍ത്തി...
ചതി അരഞ്ഞാണമായി ചുറ്റിപിണഞ്ഞു...
ഹിംസ കൊലുസായി കിലുങ്ങി...

സ്വപ്നങ്ങള്‍ കണ്ണുകളിലൊതുക്കേണ്ടി വന്നു...
ചുണ്ടില്‍ കാമവും കപോലങ്ങളില്‍ വിരഹവുമൊളിപ്പിച്ചു...
നെറ്റിയില്‍ പ്രണയസിന്ദൂരം ചാര്‍ത്തി...

നൊമ്പരം താലിചരടായുലഞ്ഞു..
പരിഭവം വളപ്പൊട്ടുകളായി വേദനിപ്പിച്ചു...
കാതില്‍ വ്യഥ ആഴ്‌ന്നിറങ്ങി...

ആഢ്യത്വവും തന്മയീഭാവവും പരോപകാരവും
മനുഷ്യത്വവും സഹാനുഭൂതിയും..
കലക്കി അവിടവിടായി...തളിച്ചു...
ആര്‍ത്തിയും ആസക്തിയും
പൊക്കിള്‍ചുഴിയിലൊളിപ്പിച്ചു...

ചിത്രം പൂര്‍ത്തിയായി...
മാറിനിന്നു വീക്ഷിച്ച ചിത്രകാരന്റെതൊണ്ടയിടറി...
ചുണ്ടുകള്‍ വിറച്ചു....
ചിത്രം അയാള്‍ക്ക്‌ നേരെ കൈ നീട്ടി....ചോദിച്ചു.
പണം...
ചിത്രകാരന്‍ ബോധശൂന്യനായി.