Monday, September 21, 2009

ഭ്രാന്തന്‍

തെറ്റുകളുടെ
ഗുണനങ്ങള്‍ തേടിയാണ്‌
മുഷിഞ്ഞ വസ്‌ത്രവും
ദുര്‍ഗന്ധം വമിക്കുന്ന ശരീരവും
ജട പിടിച്ച മുടിയുമായി
അയാള്‍ അലയുന്നത്‌...
പരലോകത്ത്‌
നുണ പറയുന്നവനെ
ചോദ്യം ചെയ്യാന്‍
നിയോഗിക്കപ്പെട്ട
ദൈവത്തിന്റെ ദൂതനാവാം
ശരിക്കുമയാള്‍...

Friday, August 14, 2009

ഭാവങ്ങള്‍

പട്ടം
സൃഷ്‌ടിക്കുമ്പോഴും
പരിപാലിക്കുമ്പോഴും
പറത്തിവിടുമ്പോഴും
അറിയില്ലായിരുന്നു
നൂലറ്റ്‌
ദിശതെറ്റി
കീറിപറിഞ്ഞ്‌
മരകൊമ്പിലോ
കടലിലോ, തെരുവിലോ
ജീവനറ്റുനില്‍ക്കുമെന്ന്‌.

റീത്ത്‌
ആരെയോ കാത്ത്‌
വശ്യസുഗന്ധവുമായി
വഴിയരുകില്‍ നില്‍ക്കുന്നുണ്ട്‌.
പകലെന്നോ രാത്രിയെന്നോ
ഇല്ലാതെ യാത്ര പോവാന്‍.
വാടാതെ കൊഴിയാതെ
മണ്ണിലലിയാനാണ്‌ വിധിയെന്ന്‌
ആര്‍ക്കറിയാം.

പമ്പരം
സ്വപ്‌നങ്ങള്‍
ശരീരം മുഴുവനായി ചുറ്റിവരിയും.
ബന്ധനങ്ങളില്‍ നിന്ന്‌ സ്വതന്ത്രയായി
കൂര്‍ത്ത മുനയുള്ള
മനസ്‌ മണ്ണിനോടമര്‍ത്തും.
പുളഞ്ഞ്‌
വിറയാര്‍ന്ന്‌
ഹൃദയം മുറിച്ച്‌ നിശബ്‌ദമാകും.

Sunday, July 26, 2009

നിന്നിലലിയാന്‍ കൊതിച്ച്‌ (മരണത്തിന്‌)

ചിലപ്പോഴെല്ലാം
കാറ്റിനേക്കാള്‍ വേഗത്തില്‍,
അല്ലെങ്കില്‍
മഴയേക്കാള്‍ ആര്‍ദ്രമായി,
വെയിലിനേക്കാള്‍ തപിച്ച്‌
കാലത്തിനധീതമായി
എന്നില്‍ വീണുടയുന്ന
സ്‌ഫടികബിന്ദുവാണ്‌ നീ...

നീ സ്‌പര്‍ശിക്കുമ്പോള്‍
ശരീരത്തെക്കാള്‍
തരളിതമാവുന്നത്‌ ആത്മാവാണ്‌...
വിഹ്വലതകളാല്‍
വീര്‍പ്പുമുട്ടുന്ന മനസ്സിനേക്കാള്‍
നിന്നിലെ വിങ്ങല്‍
നീയറിയാതെ ഏറ്റുവാങ്ങിയ
എന്റെ ഹൃദയമാണ്‌...

നിന്റെ മടിയില്‍ ശയിക്കുമ്പോള്‍
ഞാന്‍ കേട്ട മിടിപ്പുകള്‍
നിന്നിലലിഞ്ഞു ചേരാന്‍ കൊതിച്ച
എന്റെ തന്നെ സ്വപ്‌നങ്ങളുടെ വിതുമ്പലായിരുന്നു...

നിന്റെ മിഴികള്‍
എനിക്ക്‌ സമ്മാനിച്ച ഉപ്പുതുള്ളികള്‍
എന്റെ ചുണ്ടുകളില്‍
വിരഹമെന്നെഴുതി നടന്നുമറയുമ്പോള്‍
ആ തണുത്ത കൈവിരലുകള്‍
എന്നെ മുറുകെ പിടിച്ചിരുന്നു...

നിന്റെ മാറില്‍ മുഖം ചേര്‍ത്ത്‌
നെറ്റിയിലെ ചന്ദനം
മിഴികളാല്‍ മായ്‌ച്‌ ഞാനലിയുകയാണ്‌...
അടര്‍ന്നുമാറാനാവാതെ ഒട്ടിപ്പോയ ശരീരവും
ഇഴചേര്‍ന്ന കണ്‍പീലികളുമായി
ഇനിയൊരു ജന്മത്തിന്‌ കൊതിച്ച്‌
നക്ഷത്രങ്ങള്‍ക്ക്‌ താഴേക്ക്‌
നാമൊന്നായി ഉയരുകയാണ്‌...

നീയും ഞാനുമിപ്പോള്‍ ഒന്നാണ്‌...
തണുത്തുറഞ്ഞുപോയ,
ഭൂമിയിലേക്ക്‌
വീഴാന്‍ മടിക്കുന്ന
ആലിപ്പഴം....

Sunday, May 31, 2009

പുനര്‍ജ്ജനിക്കാത്ത മഴനൂലുകള്‍...

എന്റെ ശബ്ദത്തിനായി
ചെവിയോര്‍ത്തുനില്‍ക്കുന്നുവെന്ന്‌ കരുതി,
എന്റെ സാമീപ്യത്തിനായി
കൊതിക്കുന്നുവെന്ന്‌ കരുതി,
എന്റെ സാന്നിധ്യത്തിനായി
മോഹിക്കുന്നുണ്ടെന്ന്‌ കരുതി,
എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന്‌ കരുതി...
പാടത്തിന്‌ നടുവില്‍
ഞാന്‍ ഒരുക്കിവെച്ച കുടിലില്‍
റാന്തല്‍ വിളക്കിന്റെ
നേരിയ വെളിച്ചത്തില്‍
പുഴകടന്നെത്തുന്ന ഓരോ തോണിയിലും
നിന്നെയും കാത്ത്‌
നിദ്ര വെടിഞ്ഞിരിക്കുമ്പോഴും
എന്റെ സ്വപ്‌നങ്ങള്‍
അംഗീകരിക്കുന്നില്ല
നീ വരില്ലെന്നുള്ള യാഥാര്‍ത്ഥ്യം.

നിനക്ക്‌ നല്‍കാന്‍
മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു..
മോഹങ്ങളെ വരണ്ട
ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു...
എന്നിട്ടും ഊഷരഭൂമിയുടെ
നിഷ്‌കളങ്കത വിട്ട്‌
എന്റെ ജീവിതവീഥിയിലേക്ക്‌
വഴിമാറി സഞ്ചരിക്കില്ലത്രെ...

എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌
ഞാനും പോകുന്നു
അതാണ്‌ സ്വര്‍ഗമെന്ന്‌
മരിച്ചവര്‍
മുന്നില്‍ വന്ന്‌ ആണയിടുന്നു....

Monday, May 18, 2009

യാത്ര പറയുകയാണെന്റെ സ്വപ്‌നം

മൃതിയുടെ കരിഞ്ഞ ഗന്ധത്തിലേക്ക്‌
മടങ്ങുന്നവനിനിയും
വേദനയുടെ ഭാണ്ഡം തരാതിരിക്കുക.
മഴനൂലുകളാല്‍
അവശേഷിക്കുന്ന ഓര്‍മ്മകളെ
ബന്ധിക്കാതിരിക്കുക.

കണ്‍മഷി പടര്‍ന്ന മിഴികള്‍,
ചോര വാര്‍ന്ന ശരീരം,
നീലഞരമ്പുകളുടെ വിറയല്‍
എന്റെ കാഴ്‌ചയില്‍ തെളിയുന്ന
നിന്റെ നിസ്സഹായത.

പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...
കുയിലുകളുടെ
മരണമൊഴിയെടുക്കുന്ന
ഇലകളില്ലാമരം...
വഴിമധ്യേ
ആരോ ഉപേക്ഷിച്ച ചോരപ്പൂക്കള്‍...

വറ്റിയ പുഴകള്‍,
വിണ്ടുകീറിയ ആകാശം,
തപിക്കുന്ന കാറ്റ്‌
അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...

അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക്‌ കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.

ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.

Monday, May 11, 2009

നിദ്രയില്‍...

കരിഞ്ഞുണങ്ങിയ
സ്വപ്‌നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...

നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...

പിന്നെ മയില്‍പ്പീലി വിശറികൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
തിരിച്ചുപോയി...

ഞാനറിയുകയായിരുന്നു
പ്രണയത്തിന്റെയും
മരണത്തിന്റെയും
ഗന്ധവും സാന്നിധ്യവും...

Thursday, April 02, 2009

തിരഞ്ഞെടുപ്പ്‌

ജാലകത്തിനപ്പുറത്തെ
കൊടികളുടെ നിറമാണ്‌
ഇപ്പോഴെന്റെ സ്വപ്‌നങ്ങള്‍ക്ക്‌...
ചാകാന്‍ മടിക്കുന്ന ഓര്‍മ്മകള്‍ക്കിപ്പോള്‍
മുദ്രാവാക്യങ്ങളുടെ
ചുവയാണ്‌...

വിഡ്ഡിയാകാനൊരുങ്ങി
നില്‍ക്കുകയാണെന്നോര്‍ത്താവാം
ഇന്നലെയവള്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്‌...
പഴയകാല
വാഗ്‌ദാനലംഘനത്തിന്റെ
വിളര്‍ച്ചയുണ്ടായിരുന്നു അവളുടെ പുഞ്ചിരിക്ക്‌...
തവിട്ടുനിറമുള്ള മുഖഛായയില്‍ നിന്ന്‌
അവിശ്വസനീയതയുടെ
മൂടുപടമഴിഞ്ഞു ചിതറിയത്‌
ഒരിക്കല്‍ കൂടി കണ്ടില്ലെന്ന്‌ നടിച്ചു...

ജയിച്ചാലും തോറ്റാലും
മഴ പെയ്‌തുമാഞ്ഞു പോയ
ചുമരെഴുത്തുകളിലൊന്നായി തീര്‍ന്ന
എന്റെ മോഹങ്ങളില്‍
ആരവങ്ങളിലേക്ക്‌
ആഴ്‌ന്നിറങ്ങാനിരിക്കുന്ന
അവള്‍ക്കിനി നല്‍കാനുള്ളത്‌
നിറമല്ല,
നിരാശകള്‍ മാത്രം...

Sunday, February 08, 2009

നിയോഗം

എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു കുറുക്കുവഴി പറഞ്ഞുതരാം.
``ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''

ചന്ദ്രനെയോ, സൂര്യനെയോ
മറയ്‌ക്കാന്‍ മേഘങ്ങള്‍ മതി.
ചുട്ടുപൊള്ളുന്ന വെയിലിനെയും
ഒഴുകിയിറങ്ങുന്ന നിലാവിനെയും
അവ തടയുന്നത്‌
വിദ്വോഷം കൊണ്ടല്ല
നിയോഗങ്ങളുടെ ഭാരം പേറിയാണ്‌.
മരവും മാനവും മേഘവും
ഞാനും നീയും ജന്മമെടുത്തതും.

എന്നെ അറിയാന്‍
നിനക്ക്‌ മുന്നില്‍ രണ്ടുവഴികള്‍ മാത്രം
``മൗനത്തിന്റെ നിര്‍വചനം കണ്ടെത്തുക
നിന്നെ കുറിച്ച്‌ വാചാലമാകാറുള്ള
എന്റെ ചുണ്ടുകളുടെ താളം
ഹൃദിസ്ഥമാക്കുക.''